Job 18

ബിൽദാദ്

1അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:

2“നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്?
വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം.
3ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്?
നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ?
4കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ,
നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ?
അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?

5“ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും;
അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല.
6അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും;
അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും.
7അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു;
അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു.
8അവർ സ്വയം കെണിയിലേക്കു നടക്കുന്നു;
അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു.
9അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു,
കെണി അവരെ വരിഞ്ഞുമുറുക്കുന്നു.
10അവർക്കുവേണ്ടി നിലത്ത് കുടുക്കും
വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.
11എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും
ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു.
12ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു;
വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.
13അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു;
മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു.
14അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും;
ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും.
15അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു;
അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു.
16കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു,
മീതേ അവരുടെ ശാഖകൾ കരിയുന്നു.
17ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും;
ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല.
18അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും;
അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും.
19അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു;
അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല.
20പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും;
പൂർവദേശക്കാർ നടുങ്ങിപ്പോകും.
21നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു;
ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”
Copyright information for MalMCV